05 ജൂൺ, 2013

മലാസനര്‍ -- ഒരു അഭിമുഖകവിത 10-05-2013

കുഞ്ചന്‍ നമ്പിയാര്‍ : 
''കുഞ്ചനാണു, ഫിലിം വേള്‍ഡിലുള്ളൊരു
കുഞ്ചന, ല്ലമ്പലപ്പുഴപ്പായസം 
സ്വന്ത ജീവിതമാധുര്യമാക്കിയീ
ചന്തയില്‍ വിറ്റ നമ്പിയാരാണു ഞാന്‍ .

എന്നെയിന്നറിയുന്നവരെത്തിര-
ഞ്ഞിന്നു ഞാനലഞ്ഞീടവെ എന്നടു-
ത്തെത്തി പാലായനന്‍ - കവിയാണു പോല്‍ !
ഞങ്ങള്‍ തമ്മിലഭിമുഖമിങ്ങനെ:''


പാലായനന്‍ :
''ഇന്നു കേരളമണ്ണില്‍പ്പിറന്നിടില്‍
അങ്ങു തുള്ളുമോ?'' 


കുഞ്ചന്‍ നമ്പിയാര്‍ : 
കേട്ടതേ ചൊന്നു ഞാന്‍ : 
''ഇങ്ങുലോകത്തിലെന്തെന്തു മാറ്റമെ-
ന്നൊന്നു ഞാന്‍ പഠിക്കട്ടെ, ഞാന്‍ തുള്ളിയാല്‍
ഒട്ടുമാറിനിന്നലപം ചിരിക്കുവാന്‍ 
പറ്റുമോ മലയാളികള്‍ക്കിപ്പൊഴും?'' 


പാലായനന്‍ :
''കേരളം മാറിയെന്നതില്‍ സംശയം 
തീരെവേണ്ട, യങ്ങെങ്ങനെ ഞങ്ങളെ 
കണ്ടിടുന്നെന്നു ചൊല്ലുമോ, കേള്‍ക്കുവാന്‍
ഉണ്ടു ഞാന്‍ , ചിരിക്കാന്‍ പഠിക്കുന്നൊരാള്‍ !''


കുഞ്ചന്‍ നമ്പിയാര്‍ : 
''നിങ്ങളും ഞാനുമല്ല,യീ ലോകമാം
നമ്മെയെന്നും ചിരിപ്പിച്ചിടേ, ണ്ടതാ- 
ലോകമെങ്ങനെയിന്നെന്നു കാണുവാന്‍ 
കണ്ണെനിക്കില്ല, നീയെന്റെ സഞ്ജയന്‍ .

കണ്ണെനിക്കില്ല, യെങ്കിലും നിര്‍മ്മമന്‍
ഞാ, നെനിക്കില്ല, സ്വാര്‍ഥമോ ഭീതിയോ.
ഞാന്‍ ധൃതരാഷ്ടര,ല്ലെന്റെയുള്ളിലു-
ണ്ടിപ്പൊഴും കാഴ്ചയെന്നറിഞ്ഞോതുക.''


പാലായനന്‍ :
''എന്തു ചൊല്ലണം? കേരളം ചേറള-
മെന്നു ചൊല്ലാ, മതില്‍പ്പരമെന്തു ഞാന്‍
ചൊല്ലണം, ചേറിലാണ്ടു പോകുന്നൊരീ
കേരളീയര്‍ക്കു രക്ഷയുണ്ടോ ഗുരോ?''


കുഞ്ചന്‍ നമ്പിയാര്‍ : 
''ചേറിനെന്തേ കുഴപ്പ, മീ നെല്ലിനും
താമരയ്ക്കും വളം ചേറിലല്ലയോ?
ചേറിലെന്നും കുളിച്ചിടും കുട്ടികള്‍ -
ക്കെത്ര ചൈതന്യമെന്നറിയുന്നു ഞാന്‍ .''


പാലായനന്‍ : 
''ചേറു വൃത്തികേടെന്ന പാഠത്തിലാം
ചേറു ഞാന്‍ കാണ്മ, തങ്ങറിഞ്ഞീടുക
ചേറിതില്‍ക്കുളിച്ചീടുവോര്‍ക്കെങ്ങനെ 
ചോറു നല്കുന്ന നെല്‍ക്കൃഷിയായിടും?''


കുഞ്ചന്‍ നമ്പിയാര്‍ : 
''ഏറെ വൃത്തിയുള്ളോര്‍ക്കുമീ ഭൂമിയില്‍
തൂറിടാതെ ജീവിക്കുവാനാകുമോ?
തൂറിയാല്‍ ചമതിക്കുവാനും വൃത്തി-
യേറിയോരീ മലാസന
ര്‍ക്കാകുമോ?''

പാലായനന്‍ :
''കേരളം ചേറളംതന്നെ, ഞങ്ങളോ
അങ്ങുചൊന്ന 
മലാസനര്‍തന്നെ, യീ
ഞങ്ങളെത്തിരിച്ചിങ്ങറിഞ്ഞീടുവാന്‍ , 
ഇസ്തിരിയിട്ട വസ്ത്രവും പൗഡറും!'' 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ