30 ഡിസംബർ, 2020

നാരദൻ - ക്രിസ്തുമസ് പാപ്പ!

 

നാടോടിയായൊരു നാരദൻ ചൊല്ലുന്ന

'നാരായണ നമഃ' കേട്ടാണു ക്രിസ്തുമസ്

നാൾ രാത്രി മാവേലി ഞെട്ടിയുണർന്നതും

നാരദൻ ക്രിസ്തുമസ് പാപ്പയായ് ചെന്നതും!

 

നാരദവേഷമല്ലെങ്കിലും മാവേലി

നാരദശബ്ദം തിരിച്ചറിഞ്ഞിങ്ങനെ

ചോദിക്കയായ്: ‘പ്രിയ നാരദാ ക്രിസ്തുമസ്

പാപ്പയായിങ്ങെത്തിടാനെന്തു കാരണം?

 

ഓണത്തിനീ വർഷമായില്ലെനെനിക്കെന്റെ

കേരളനാട്ടിലെത്തീടാൻ കൊറോണതൻ

താണ്ഡവമെങ്ങനെയിന്നവിടെന്നൊന്നു

ചൊന്നിടാനാവുമോ നാരദാ ചൊല്ലുക:’

 

ഞാനോണനാളിലും കേരളത്തിൽ ചെന്നു

ഡോക്ടറന്മാർ ധരിക്കുന്ന വേഷങ്ങളി-

ലൊന്നെടുത്തന്നണി,ഞ്ഞാവേഷമാണിത്!

അന്നുതൊട്ടെൻ വേഷമിങ്ങനെയാണെടോ?

 

സത്യം പറഞ്ഞിടാം: ഭൂമിയിൽ മാനുഷ-

രേവരുമീ മുഖംമൂടിയണിഞ്ഞാണു

ജീവിച്ചിടുന്ന,തൊന്നോർത്താൽ മുഖംമൂടി-

യില്ലാത്ത മർത്യരെ കണ്ടിരുന്നില്ല ഞാൻ!

 

'നേരാണു നാരദാ, നേരറിഞ്ഞീടുവാൻ

കേരളത്തിൽ ചെന്നിടുംവേളയെത്രയോ

നേരം തിരഞ്ഞു ഞാൻ നേരുചൊല്ലുന്നൊരു

കേരളക്കാരനെ കണ്ടതില്ലിത്രനാൾ!’

 

നേരുകൾ ചൊല്ലുവാനാണല്ലൊ നാരദ-

നായ ഞാൻ നാടോടി നിന്മുന്നിലെത്തുന്നു:

 

നീയെന്റെ നേരറിയുന്നവൻ, കേൾക്കുക:

നേരറിഞ്ഞാലും നുണയ്ക്കു വോട്ടേകിടും

കേരളീയർ - കേരളത്തിൽ ജയിക്കുവോർ

നേരുമറച്ചു ചിരിക്കുവോർ മാത്രമാം!

 

കേരളത്തിൽ കിഴക്കമ്പലമെന്നൊരു

നാടുണ്ടവിടെ ഞാൻ പോയിരുന്നീയിടെ!

 

അങ്ങൊരു കമ്പനിയുണ്ടവർ നാടതു

സ്വന്തമായ് കണ്ടു ഭരിച്ചിടുന്നാകയാൽ

അഞ്ചുവർഷം കൊണ്ടു ചുറ്റിലുമുള്ളതാം

നാലു പഞ്ചായത്തുകൂടി ജയിച്ചതേ

നേരുകൊണ്ടാരെങ്കിലും ജയം നേടിയ-

കേരളവാർത്തയായ് ചൊല്ലുവാനുള്ളെടോ!

 

കോടികൾ ലാഭമുണ്ടാക്കുന്ന കമ്പനി

നാടുപിടിക്കുന്നതേറ്റമധർമമെ-

ന്നാണതു കണ്ടറിയുന്നതാം രാഷ്ട്രീയ-

മർമജ്ഞർ ചൊല്ലുന്ന, തെന്തു ഞാൻ ചൊല്ലണം? 

 

ലാഭമുണ്ടാക്കുവോർ ലാഭത്തിനംശമീ

നാടിന്റെ നന്മയ്ക്കു നല്കണമെന്നൊരു

നിയമമീ ഭാരതനാട്ടിലുണ്ടതുകൊണ്ടു

സ്വന്തമാം ദേശത്തു നന്മചെയ്താണിവർ

കക്ഷിരാഷ്ട്രീയക്കളിക്കൊക്കെയും മരു-

ന്നെന്തെന്നു കണ്ടു വളർന്നിടുന്നിങ്ങനെ!

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ